എച്ച്എല്‍എല്‍ ലേലം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

എച്ച്എല്‍എല്‍ ലേലം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: എച്ച് എൽ എൽ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കും. കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല  നടപടികളില്‍  സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിൽ പ്രതിഷേധിച്ചാണിത്. കേന്ദ്രസർക്കാർ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച്  പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. 

സംസ്ഥാനത്തിനകത്തുള്ള എച്ച്എൽഎൽ  സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് എച്ച്എൽഎൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. ഇതിലുള്ള സംസ്ഥാന സർക്കാരിന്റെ  വിയോജിപ്പ് പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തിലൂടെ മുഖ്യമന്ത്രി അറിയിക്കും.

പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുകയാണ് കേന്ദ്രസർക്കാർ. നവ ലിബറൽ സാമ്പത്തിക നയങ്ങൾ ശക്തമായി നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എച്ച്എൽഎൽ ലൈഫ് കെയർ എന്ന കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുന്ന കമ്പനിയും വിൽക്കുന്നത്. ഈ സ്ഥാപനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ട് വന്ന കേരളത്തോട് കേന്ദ്രം മുഖംതിരിച്ചതോടെ രൂക്ഷമായ വാക്പോരിനും നിയമപോരാട്ടത്തിലേക്കും ഇത് മാറിയേക്കും.