ഹയർ സെക്കണ്ടറി മൂല്യനിർണയം; പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കുമെന്ന് മന്ത്രി

ഹയർ സെക്കണ്ടറി മൂല്യനിർണയം; പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കണ്ടറി മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നും ഒരു വിഭാഗം അധ്യാപകർക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്. 

ഉത്തരസൂചികയിൽ കുഴപ്പമൊന്നുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. തെറ്റിദ്ധാരണമൂലമാണ് അധ്യാപകർ വിട്ടുനിന്നതെന്നും ഇനി അധ്യാപകർ സഹകരിക്കുമെന്നും മന്ത്രി ആവർത്തിക്കുമ്പോഴും പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് തൈക്കാട്, ആറ്റിങ്ങൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്ന് അധ്യാപകർ വിട്ടു നിന്നു. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരുടെ പ്രതിഷേധം. നടപടിയുണ്ടാകുമെന്ന മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിക്കളഞ്ഞാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇന്നും അധ്യാപകർ മൂല്യനിർണ്ണയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കോഴിക്കോട്ടും അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തി. 

രണ്ടാം വർഷ ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യ നിർണ്ണയമാണ് വിവാദമായിരിക്കുന്നത്. ഉത്തരസൂചികയിലെ പിഴവ് മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും അധ്യാപകർ മൂല്യനിർണ്ണയം ബഹിഷ്കരിച്ചതോടെയാണ് വിവാദം പൊതുശ്രദ്ധയിലേക്ക് വരുന്നത്. വിദഗ്ദരായ അധ്യാപകർ നേരത്തെ തയ്യാറാക്കി ഹയർ സെക്കണ്ടറി ജോയിന്‍റ് ഡയറക്ടർക്ക് സമർപ്പിച്ച ഉത്തര സൂചിക ഒഴിവാക്കിയെന്നും അധ്യാപകർ പറയുന്നു. സംഭവത്തില്‍ അധ്യാപകരുടെ ഗുരുതര വീഴ്ച ഉണ്ടായതായും 12 അധ്യാപര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സ്കീം ഫൈനലൈസേഷൻ അനുസരിച്ചു ഉത്തര സൂചിക തയ്യാർ ആക്കിയ 12 അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് കടുത്ത പ്രതിഷേധം ഉണ്ട്. തെറ്റായ ഉത്തരം നൽകിയത് ചോദ്യ കർത്താവ് ആണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. എന്നാൽ സ്കീം ഫൈനലൈസെഷൻ ചെയ്ത അധ്യാപകർ മാർക്ക് വാരിക്കോരി നൽകുന്ന വിധം ആണ് ഉത്തര സൂചിക ഉണ്ടാക്കിയത് എന്നാണ് വിദ്യാഭ്യാസ വകുപ് വിശദീകരണം.