മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; വിമര്‍ശനവുമായി ഇ ശ്രീധരന്‍

മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; വിമര്‍ശനവുമായി ഇ ശ്രീധരന്‍

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കെ - റെയില്‍ (K Rail) പദ്ധതിക്കെതിരെ ഇ ശ്രീധരൻ (E Sreedharan). മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ ശ്രീധരന്‍ ചോദിച്ചു. സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നുവെന്നും ചെലവ് കുറച്ചു കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റിൽ ഇല്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും, അതിനുള്ള ചെലവും കണക്കാക്കേണ്ടി വരും. വൻകിട പദ്ധതികളുടെ ഡി പി ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി പി ആർ താൻ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.