സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; 'ചെങ്കോട്ട'യാവാന്‍ കൊച്ചി

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; 'ചെങ്കോട്ട'യാവാന്‍ കൊച്ചി

കൊച്ചി: സി പി എം സംസ്ഥാന സമ്മേളനത്തിന് (CPM Kerala State Conference)  ഇന്ന് കൊച്ചിയിൽ തുടക്കമാകും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.  കൊവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.

ഇടതു സർക്കാറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തോടെയാണ് സി പി എം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. മറൈൻ  ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ ഇന്ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ്  താമസം ഒരുക്കിയിട്ടുള്ളത്