പി സി ജോർജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര, അറസ്റ്റ് പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രി കൊടുത്ത ഉറപ്പ്: ബിജെപി

പി സി ജോർജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര, അറസ്റ്റ് പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രി കൊടുത്ത ഉറപ്പ്: ബിജെപി

തിരുവനന്തപുരം: പി സി ജോർജ് സർക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റ് ചെയ്യാൻ സർക്കാരിന് തിടുക്കമായിരുന്നു. ജോർജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേർ കേരളത്തിൽ ഉണ്ട്. പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് എന്നും സുരേന്ദ്രൻ ആരോപിച്ചു. 

മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് രാവിലെ കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോർജ് കോടതിയിൽ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന് അഭിഭാഷകൻ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകൻ പറഞ്ഞു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു. 

പി സി ജോർജിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ കിട്ടുമെന്ന് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി ആവശ്യം പരി​ഗണിക്കാതെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.