യുപിയിൽ ഒരു എംഎൽഎ കൂടി പാളയം വിട്ടു, തിരിച്ചടി; ദില്ലിയിൽ ബിജെപി തെരഞ്ഞെടുപ്പ് സമിതി

ദില്ലി/ ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപിക്ക് (BJP UP) കനത്ത തിരിച്ചടി നൽകി ഒരു എംഎൽഎ (MLA) കൂടി രാജിവച്ചു. ഷികോഹാബാദ് എംഎൽഎയായ മുകേഷ് വെർമ പിന്നാക്ക സമുദായത്തിൽ നിന്നുള്ള നേതാവാണ്. 48 മണിക്കൂറിനകം ഏഴാമത്തെ എംഎൽഎയാണ് യോഗി ആദിത്യനാഥിന്‍റെ പാളയത്തിൽ നിന്ന് രാജിവച്ച് പുറത്ത് പോകുന്നത്. പിന്നാക്കസമുദായത്തിൽപ്പെട്ട നേതാവാണ് ഡോക്ടർ കൂടിയായ മുകേഷ് വെർമ. പിന്നാക്ക സമുദായങ്ങളെ യോഗി സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വെർമയും രാജി നൽകിയിരിക്കുന്നത്.

രാജിവിവരം സ്ഥിരീകരിച്ചുകൊണ്ട് മുകേഷ് വെർമ പറഞ്ഞതിങ്ങനെ, ''സ്വാമി പ്രസാദ് മൗര്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തിന്‍റെ പാത ഞങ്ങൾ പിന്തുടരും. അദ്ദേഹം സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കും. ഇനിയും നേതാക്കൾ ബിജെപി വിട്ട് വരും''.

കുർണി വിഭാഗത്തിൽപ്പെട്ട നേതാവാണ് മുകേഷ് വെർമ. യാദവസമുദായം കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ശക്തമായ മറ്റൊരു പിന്നാക്ക വിഭാഗമാണ് കുർണി. മുകേഷ് വെർമ ബിഎസ്പിയിൽ നിന്നാണ് ബിജെപിയിലെത്തിയത്. 

ഉത്തർപ്രദേശിൽ മുതിർന്ന മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിലെ ശക്തനായ നേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ ബുധനാഴ്ച വനംമന്ത്രി ദാരാ സിംഗ് ചൗഹാനും രാജി വച്ചിരുന്നു. ഇരുപത്തിനാല് മണിക്കൂറിനകം രണ്ട് സിറ്റിംഗ് മന്ത്രിമാരുൾപ്പടെ അഞ്ച് എംഎൽഎമാർ യുപി ബിജെപിയിൽ നിന്ന് പുറത്തുപോയി എന്നത് വിജയം മാത്രം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനിറങ്ങുന്ന യോഗി ആദിത്യനാഥിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. പിന്നാക്ക വിഭാഗക്കാരെ തീർത്തും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്നാണ് രാജിക്കത്തിൽ ദാരാ സിംഗ് ചൗഹാൻ തുറന്നടിച്ചത്. ഒട്ടും വൈകാതെ, 'സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാളി', എന്ന തലക്കെട്ടോടെ ദാരാസിംഗുമായി നിൽക്കുന്ന ചിത്രം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ദാരാ സിംഗ് ചൗഹാനെ സമാജ്‍വാദി പാർട്ടിയിലേക്ക് സർവാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു.

അരികുവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരോട് യാതൊരു ആഭിമുഖ്യവും ബിജെപിക്കില്ലെന്ന് രാജിവച്ച ദാരാ സിംഗ് ചൗഹാൻ രാജിക്കത്തിൽ പറയുന്നു. ''വനംപരിസ്ഥിതി വകുപ്പിന്‍റെ മന്ത്രിയെന്ന നിലയിൽ എന്‍റെ കാലത്ത് പരമാവധി ആ വകുപ്പിന് വേണ്ടി ഞാൻ പ്രവർത്തിച്ചു. എന്നാൽ അരികുവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരെ തീർത്തും അവഗണിക്കുന്ന സർക്കാരിന്‍റെ നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. ദളിത് സംവരണവും മറ്റ് പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണവും കൊണ്ട് കളിക്കുകയാണ് സർക്കാർ. ഇതെല്ലാം പരിഗണിച്ചാണ് ഞാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നത്'', ദാഹാ സിംഗ് ചൗഹാൻ പറയുന്നു. എന്നാൽ ഇനിയെന്ത് വേണമെന്ന് തന്‍റെ സമുദായത്തിലെ ജനങ്ങളോട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ദാരാ സിംഗ് ചൗഹാൻ വ്യക്തമാക്കുന്നത്. 

സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ആദ്യം രാജിക്കത്ത് നൽകിയ മുതിർന്ന നേതാവ് സ്വാമി പ്രസാദ് മൗര്യയും സമാനമായ ആരോപണങ്ങൾ തന്നെയാണ് യോഗി സർക്കാരിനെതിരെ ഉന്നയിച്ചത്. ദളിതുകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും യോഗി സർക്കാരിന് കീഴിൽ യാതൊരു പരിഗണനയുമില്ലെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. 

ഇതുവരെ എൻഡിഎ സർക്കാരിൽ നിന്ന് രാജി വച്ചത് രണ്ട് മന്ത്രിമാരടക്കം ഏഴ് എംഎൽഎമാരാണ്. ബന്ദ ജില്ലയിലെ തിന്ദ്‍വാരിയിൽ നിന്നുള്ള ബ്രിജേഷ് കുമാർ പ്രജാപതി, മൂന്ന് തവണ തുടർച്ചയായി ഷാജഹാൻപൂരിലെ തിൽഹാറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റോഷൻലാൽ വെർമ, ബിൽഹൗർ എംഎൽഎ ഭഗവതി സാഗർ, രണ്ട് മന്ത്രിമാർ എന്നിവരാണ് രാജിവച്ചിരിക്കുന്നത്. ഇവരെല്ലാം എസ്പിയിലേക്ക് പോകുമെന്നാണ് അഭ്യൂഹം. മീരാപൂരില്‍ നിന്നുള്ള വിമത എംഎല്‍എ ആയ അവതാര്‍ സിങ് ബധാന ആർഎല്‍ഡിയിലാണ് ചേർന്നത്. സമാജ്‍വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് ജയന്ത് ചൗധരിയുടെ ആർഎല്‍ഡി. 

ഇതിനിടെ, രവീന്ദ്രനാഥ് ത്രിപാഠി എന്ന എംഎൽഎ രാജിവച്ചതായി അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹമത് നിഷേധിച്ചു. താൻ രാജിക്കത്ത് നൽകിയിട്ടില്ലെന്നും ഇപ്പോഴും ബിജെപിയിൽത്തന്നെയാണെന്നും രവീന്ദ്രനാഥ് ത്രിപാഠി പറയുന്നു. 

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ തെറ്റായ പ്രതീതിയുണ്ടാക്കുമോയെന്ന് ബിജെപി നേതൃത്വത്തിന് വലിയ ആശങ്കയുണ്ട്. യുപിയില്‍ എസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുമെന്നും 13 എംഎല്‍എമാരെങ്കിലും ബിജെപിയില്‍ നിന്ന് എസ്പിയിലെത്തുമെന്നും എന്‍സിപി അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപിച്ചിരുന്നു.

ഇതിവിടെ കോൺഗ്രസ് എംഎൽഎയായ നരേഷ് സൈനിയും സമാജ് വാദി പാർട്ടി എംഎൽഎയും മുലായം സിങ് യാദവിന്‍റെ ബന്ധുവുമായ ഹരി ഓം യാദവും സ്വന്തം പാർട്ടികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നിരുന്നു.