സ്കൂളുകളിൽ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ നിരക്ക് പുതുക്കി സര്‍ക്കാര്‍

സ്കൂളുകളിൽ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ നിരക്ക് പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് (General Education Department) കീഴിലുള്ള സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍, എം.പി-എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള (IT Equipments) മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അനുബന്ധം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷന്‍, വില്പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്കര്‍ഷിക്കുന്നതാണ് ഉത്തരവ്. ലാപ്‌ടോപ്പ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, സ്ക്രീന്‍, യു.എസ്.ബി സ്പീക്കര്‍, പ്രൊജക്ടര്‍ മൗണ്ടിംഗ് കിറ്റ് എന്നീ ഇനങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 2019 സെപ്റ്റംബര്‍ 27-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവില്‍ നിഷ്കര്‍ഷിച്ച 15 വ്യവസ്ഥകളും അതേപോലെ നിലനിര്‍ത്തിയും അനുബന്ധം മാത്രം ഭേദഗതി ചെയ്തുമാണ് പുതിയ ഉത്തരവ്.

ഉത്തരവ് പ്രകാരം എല്ലാ ഐടി ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. വിതരണക്കാര്‍ പ്രഥമാധ്യാപകനും ഐടി കോര്‍ഡിനേറ്റര്‍ക്കും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കേണ്ടതാണ്. വിതരണം ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ഇന്‍സ്റ്റലേഷന്‍ തീയതി, വാറണ്ടി പീരിയഡ്, സര്‍വ്വീസ് നടത്തേണ്ട സ്ഥാപനം/വ്യക്തിയുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടു ത്തേണ്ടതാണ്.

ഇതോടൊപ്പം ഉപകരണങ്ങള്‍ ലഭ്യമാക്കിയ പദ്ധതി, വര്‍ഷം, ധനസ്രോതസ് എന്നീ വിവരങ്ങളും സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്കൂളുകള്‍ക്ക് ലഭ്യമാക്കണം. പരാതികള്‍ വിതരണക്കാര്‍ രണ്ടു ദിവസത്തിനകം അറ്റന്‍ഡു ചെയ്യേണ്ടതും, പരമാവധി അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം പരിഹരിക്കേണ്ടതുമാണ്. അല്ലെങ്കില്‍ പ്രതിദിനം 100/- രൂപ നിരക്കില്‍ പിഴ ഈടാക്കും.

ഡിജിറ്റല്‍ ഉള്ളടക്കം/ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആര്‍.ടി.യുടെയും കൈറ്റിന്റെയും അംഗീകാരം ലഭിക്കണം. പൂ‍ർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമല്ലാത്ത പ്രൊപ്രൈറ്ററി ആയതും ലൈസന്‍സ് നിബന്ധനകള്‍ ഉള്ളതുമായ സോഫ്റ്റ്‌വെയറുകള്‍ യാതൊരു കാരണവശാലും സ്കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. ഈ സര്‍ക്കാര്‍ ഉത്തരവനുസരിച്ചല്ലാത്ത പ്രൊപ്പോസലുകള്‍ ടി.എസ്.പി.കള്‍ ആയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ, വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്കായി പരിഗണിക്കാന്‍ പാടില്ല. സര്‍ക്കാര്‍ റേറ്റ് കോണ്‍ട്രാക്ട് ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ള കെല്‍ട്രോണ്‍ വഴിയും ഐടി വകുപ്പിന്റെ സി.പി.ആർ.സി.എസ് വഴിയും ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്.

‍സ്കൂളുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ സ്കൂളുകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്ന തരത്തിലും മറ്റും സ്വകാര്യ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ നടത്താന്‍ പാടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ലാത്ത ഇ-ഗവേര്‍ണന്‍സ് ആപ്ലിക്കേഷനുകള്‍, സവിശേഷ ഐടി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങേണ്ടതാണ് എന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്. 

മാർഗനി‍ർദ്ദേശത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകളിലും സ്ഥാപനങ്ങളിലും ഓരോ വര്‍ഷവും പ്രത്യേക ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റ് നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കൈറ്റിനെ ചുമതലപ്പെടുത്തിയതനുസരിച്ചുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചതായി കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. ഭേദഗതി ഉത്തരവ് www.kite.kerala.gov.in, www.education.kerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്.