നെല്ലിയാമ്ബതിയില്‍ മുന്നറിയിപ്പ് അവഗണിച്ച്‌ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക്; പാറയില്‍ പിടിച്ച്‌ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീണു; എറണാകുളം പുത്തന്‍കുരിശ് സ്വദേശിക്ക് ദാരുണാന്ത്യം

nelliambathi

നെല്ലിയാമ്ബതിയില്‍ മുന്നറിയിപ്പ് അവഗണിച്ച്‌ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക്; പാറയില്‍ പിടിച്ച്‌ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീണു;  എറണാകുളം പുത്തന്‍കുരിശ് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട്: നെല്ലിയാമ്ബതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്.നെല്ലിയാമ്ബതിയില്‍ നിന്നും മടങ്ങിവരുന്ന സംഘത്തിലെ ഒരാള്‍ വെള്ളച്ചാട്ടം കണ്ട് വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. അതിനിടെ പിടിവിട്ട് താഴോട്ട് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രികരിക്കുകയും ചെയ്തിരുന്നു.

വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച്‌ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ജയ് മോന്‍ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇയാള്‍ കാല്‍വഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. നെന്മാറയില്‍നിന്നും നെല്ലിയാമ്ബതിയില്‍നിന്നും പൊലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.