സാമ്പത്തിക അവലോകന റിപ്പോർട്ട് വൈകിയെന്ന് പ്രതിപക്ഷ നേതാവ്; ആവശ്യം നിഷേധിച്ച് സ്പീക്കർ

സാമ്പത്തിക അവലോകന റിപ്പോർട്ട് വൈകിയെന്ന് പ്രതിപക്ഷ നേതാവ്; ആവശ്യം നിഷേധിച്ച് സ്പീക്കർ

തിരുവനന്തപുരം: സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തെ നൽകണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കുന്ന റിപ്പോർട്ട് സാധാരണ ബജറ്റിന് മുൻപ് നൽകാറുണ്ട്. ബജറ്റിനു ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകണം എന്നതാണ് ചട്ടം. മുൻകൂട്ടി റിപ്പോർട്ട് അംഗങ്ങൾക്ക് നൽകുന്ന രീതി ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ബജറ്റ് അവതരണത്തിന് മുൻപേ സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാൻ സ്പീക്കർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 2002, 2004, 2012 വർഷങ്ങളിൽ സഭയിൽ വെക്കാതെ സാമ്പത്തിക അവലോകനം നേരിട്ട് അംഗങ്ങൾക്ക് കൈമാറിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇത് ഭരണഘടനാ പരമായ ബാധ്യതയല്ലെന്നും തുടർന്ന് പോരുന്ന കീഴ്‌വഴക്കമാണെന്നും സ്പീക്കർ എംബി രാജേഷ് വ്യക്തമാക്കി. രണ്ടാഴ്ച്ച ഇടവേള വന്നത് കൊണ്ടാണ് റിപ്പോർട്ട് വെക്കാതിരുന്നത് സ്പീക്കർ വ്യക്തമാക്കി. എന്നാൽ ഇത് ഭാവിയിലെ കീഴ്വഴക്കമാകരുതെന്ന് സ്പീക്കർ റൂളിങ് നടത്തി. സഭയിൽ തന്നെ വെക്കണമെന്ന് തീരുമാനിച്ചത് ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ചാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളിൽ സഭയില്ലാത്തതിനാൽ അംഗങ്ങൾക്ക് സാമ്പത്തിക അവലോകന റിപ്പോർട്ടും ബജറ്റും വിശകലനം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.