മാതമം​ഗലത്ത് മാത്രമല്ല, സിഐടിയു കൊടികുത്തി സമരം മാടായിയിലും; കട പൂട്ടേണ്ട ​ഗതികേടിലെന്ന് ഉടമ

മാതമം​ഗലത്ത് മാത്രമല്ല, സിഐടിയു കൊടികുത്തി സമരം മാടായിയിലും; കട പൂട്ടേണ്ട ​ഗതികേടിലെന്ന് ഉടമ

കണ്ണൂർ: കണ്ണൂരിൽ മാതമം​ഗലത്ത് മാത്രമല്ല കച്ചവടം പൂട്ടിച്ചുള്ള സി ഐ ടി യു (citu)സമരം(strike). കണ്ണൂർ മാടായിയിലും(madayi) സ്ഥാപനത്തിന് മുന്നിൽ സിഐടിയു സമരം നടത്തുകയാണ്. ശ്രീ പോർക്കലി എന്ന സ്റ്റീൽ കടയ്ക്ക് മുന്നിലാണ് സി ഐ ടി യു കൊടി കുത്തിയത്. സമരം കാരണം മൂന്നാഴ്ചയായി കച്ചവടം നടന്നിട്ടില്ലെന്ന് ഉടമ ടിവി മോഹൻ ലാൽ പറയുന്നു. 

സ്ഥാപനത്തിലെ ജോലിക്കാരെ ചുമടിറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കൊടികുത്തി സമരം തുടങ്ങിയത്.അറുപത് ലക്ഷം രൂപയുടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നതെന്ന് ഉടമ പറയുന്നു. സമരം തുടർന്നാൽ കട പൂട്ടേണ്ട അവസ്ഥയാണെന്നും ടിവി മോഹൻ ലാൽ പറയുന്നു.

കണ്ണൂർ മാതമം​ഗലത്തെ സിഐടിയു സമരത്തെ തുടർന്ന് ഹാർഡ്‍വെയർ സ്ഥാപനം പൂട്ടിയിരുന്നു. സാധനം വാ​ങ്ങാനെത്തുന്നവരെ വഴിയിലിട്ട് തല്ലുമെന്നായിരുന്നു സി ഐ ടി യു ഭീഷണി. സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരം കാരണം എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ കട പൂട്ടേണ്ടി വന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നുമായിരുന്നു ഉടമയുടെ പരാതി. എഴുപത് ലക്ഷം മുതൽ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ട സ്ഥിതി വന്നത്.

സമരം കാരണമല്ല ലൈസൻസ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാർഡ്‍വെയർ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴിൽ മന്ത്രിയുടെ വാദവും ഇതിനിടെ കള്ളമാണെന്ന് വ്യക്തമായിരുന്നു. ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നൽകിയതെന്നും എരമം കുറ്റൂർ പഞ്ചായത്ത് വിശദീകരിച്ചിരുന്നു. 

അതേസമയം സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കം രം​ഗത്തെത്തിയിരുന്നു. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നായിരുന്നു ന്യായീകരണം.