കെ റെയിൽ, ശബരിമല വിമാനത്താവളം അടക്കം വമ്പൻ പട്ടികയുമായി മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

കെ റെയിൽ, ശബരിമല വിമാനത്താവളം അടക്കം വമ്പൻ പട്ടികയുമായി മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

ദില്ലി: കെ റെയിലില്‍ (K Rail) പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) ഇന്ന് പ്രധാനമന്ത്രിയുമായി (PM Narendra Modi) കൂടിക്കാഴ്ച നടത്തും. പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിലാണ് ചര്‍ച്ച. കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

പ്രതിഷേധം തുടരുന്നു

കെ റെയിലിനെതിരായ പ്രതിഷേധം ഇന്നലെയും തുടർന്നു. എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു.  എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു.  ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്. 

പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം.

സില്‍വര്‍ ലൈന്‍ പ്രതിഷേധം കനക്കുന്നു, നേരിടാനുറച്ച് സര്‍ക്കാരും സിപിഎമ്മും 

സില്‍വര്‍ ലൈന്‍ പ്രതിഷേധം കനക്കുമ്പോള്‍ സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് സര്‍ക്കാരും സിപിഎമ്മും.  ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്റെ ആക്ഷേപം.

പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ‌പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുമദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ പാനൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.